ആലപ്പുഴ : ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ വിലയിരുത്താനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന മൂന്ന് സ്ക്വാഡുകളായി തുടങ്ങി. ആദ്യ സ്ക്വാഡ് അരൂർ മുതൽ മാരാരിക്കുളം വരെ 60 സ്ഥലങ്ങളിലും രണ്ടാം സ്ക്വാഡ് ഓച്ചിറ മുതൽ കൊറ്റംകുളങ്ങര വരെയും മൂന്നാമത്തെ സ്ക്വാഡ് അമ്പലപ്പുഴ താലൂക്കിൽ കൊമ്മാടി മുതൽ കളിത്തട്ട് വരെയുമാണ് പരിശോധന നടത്തിയത്.
സ്ഥിരമായുള്ള അനധികൃത പാർക്കിംഗ്, ഡിവൈഡർ അടയ്ക്കുന്നതും തുറക്കുന്നതും മൂലമുള്ള ഗതാഗത നിയന്ത്രണത്തിലെ അസ്ഥിരത, റോഡ് പ്രവൃത്തി മൂലം അതാത് സമയങ്ങളിലുള്ള നിയമലംഘനം, റോഡ് കയ്യേറ്റം, വർക് ഷോപ്പിന് സമീപമുള്ള അനധികൃത പാർക്കിംഗ് എന്നിവ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യ ദിനം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ അധികൃതർ അവ പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനം വഴി നോട്ടീസ് നൽകും. എന്നിട്ടും പരിഹരിച്ചില്ലെങ്കിൽ 48 മണിക്കൂറിനുശേഷം കർശന നടപടി സ്വീകരിക്കും.
പരിശോധനയ്ക്ക് ശേഷമുള്ള റിപ്പോർട്ട് ഓരോ സ്ക്വാഡും വ്യാഴാഴ്ച ജില്ലാ കളക്ടർക്ക് സമർപ്പിക്കും. തുടർന്ന് അവലോകന യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. ആദ്യ സ്ക്വാഡിനെ ചേർത്തല എം.വി.ഐ താഹിറുദ്ദീൻ എയും, രണ്ടാം സ്ക്വാഡിനെ എം.വി.ഐ വാഗീശ്വരൻ എസും മൂന്നാമത്തെ സ്ക്വാഡിനെ എം.വി.ഐ (എൻഫോഴ്‌സ്മെന്റ്) ടി. എ സ്റ്റാൻലിയുമാണ് നയിക്കുന്നത്.വിവിധ സ്ക്വാഡുകളുടെ ഏകോപന ചുമതല എൻഫോഴ്സ്മെൻറ് ആർ.ടി.ഓ ജെർസൺ ടി.എമ്മിനാണ് നൽകിയിട്ടുള്ളത്





