തിരുവനന്തപുരം: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെഎസ്ആർടിസിയെ മികച്ച വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ സംവിധാനമായി കെഎസ്ആർടിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് നൽകാൻ സാധിക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ വിട്ടുനൽകുന്ന സ്വകാര്യ ബസുകൾക്ക് കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക നൽകിയാണ് സർവീസ് നടത്തുക. എംഎൽഎമാർക്കും സ്വന്തം നിയോജക മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ ഓടിക്കുന്നതിനായി ബസുകൾ വാങ്ങി നൽകാൻ പുതിയ പരിഷ്കാരങ്ങളിലൂടെ സാധിക്കും.
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിൽ വാട്സാപ്പ് നമ്പർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. ഊബർ ആപ്പ് ഉപയോഗിച്ച് ബസ് ടിക്കറ്റ് ബുക്കിങ് നടത്തുന്നതിനുള്ള സൗകര്യം ഉടൻ ഒരുങ്ങും. ഇതിന് പുറമെ തുറമുഖ അധിഷ്ഠിത ചരക്കുനീക്ക സർവീസിലേക്ക് കെഎസ്ആർടിസി കടക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.





