ആറന്മുള: ആറന്മുള അഷ്‌ടമിരോഹിണി വള്ളസദ്യ ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും നൽകുമെന്ന് സംഘാടകർ അറിയിച്ചു. അന്നദാനപ്രഭുവായ പാർഥസാരഥിയുടെ മുൻപിൽ ആയിരങ്ങൾ മനസ്സും ഉള്ളും നിറയ്ക്കുന്ന ദിനമായ അഷ്‌ടമിരോഹിണി വള്ളസദ്യ നാളെ ക്ഷേത്രത്തിൽ നടക്കും. ഉച്ചയ്ക്കു 12നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഭദ്രദീപം കൊളുത്തി പാർഥസാരഥിക്കു സമർപ്പിക്കും.
351 പറ അരിയുടെ സദ്യയാണ് ക്ഷേത്രത്തിനുള്ളിൽ ഒരുക്കുന്നത്. ആകെ 501 പറ അരിയുടെ സദ്യയാണ് അഷ്ടമിരോഹിണിക്കു തയാറാക്കുന്നത്. ക്ഷേത്ര ഊട്ടുപുരയിൽ അടുപ്പിലേക്കു പ്രസാദ് അഗ്നി പകർന്നതോടെ അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
വള്ളസദ്യയ്ക്കുള്ള തൈര് ചേനപ്പാടി ഗ്രാമത്തിൽ നിന്നു ഭക്തജനങ്ങൾ ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിൽ കൊടിമരച്ചുവട്ടിൽ സമർപ്പിക്കും. 125 ലീറ്റർ അമ്പലപ്പുഴ പാൽപായസം ഉൾപ്പെടെയാണു സദ്യ വിളമ്പുന്നത്. 4ന് ഉച്ചയ്ക്ക് 12നു തുടങ്ങുന്ന സദ്യ 3.30 വരെ വിളമ്പും.





