ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് തുടക്കം. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ പ്രത്യേകം ഒരുക്കിയ വേദിയിലെ വിളക്കിൽ ക്ഷേത്രത്തിൽ നിന്ന് പകർന്നു നൽകിയ ദീപം തെളിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം ചെയ്തു. തുടർന്ന് തൂശനിലയിൽ മന്ത്രി വിഭവങ്ങൾ വിളമ്പിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.
വള്ളസദ്യയിൽ പങ്കെടുത്താണ് മന്ത്രി മടങ്ങിയത്. ആദ്യദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു. സെപ്റ്റംബർ 16 വരെയാണ് വള്ളസദ്യ. 51 വള്ളങ്ങൾക്കായാണ് ഈ വർഷം വള്ളസദ്യ വഴിപാട് ഉള്ളത്. തീർഥാടകർക്ക് ഇല ഒന്നിനു 300 രൂപ നിരക്കിൽ aranmulaboatrace.com വെബ്സൈറ്റിലൂടെ ബുക്ക് ചെയ്തു പ്രത്യേക പാസ് എടുത്തു വള്ളസദ്യയിൽ പങ്കാളിയാകാം. ഓഗസ്റ്റ് 30 ന് ഉതൃട്ടാതി ജലമേള നടക്കും. സെപ്റ്റംബർ നാലിന് അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയും ഉണ്ടാകും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എംപി, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, , വർഗീസ് മാമ്മൻ, ഗോവ മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി, വൈസ് പ്രസിഡൻറ് അനീഷ് വരിക്കണ്ണാമല, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, എഡിഎം ആർ . രാജലക്ഷ്മി, ഗായകൻ ജി. വേണുഗോപാൽ, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, വൈസ് പ്രസിഡൻ്റ് കെ എസ് സുരേഷ്, ജോ. സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലിമേൽ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി ജയലക്ഷ്മി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ സൈനു രാജ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വിജയൻ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരിൽ എന്നിവർ പങ്കെടുത്തു.





