ന്യൂഡൽഹി: വെള്ളി ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. വെള്ളിയുടെ വിവിധരൂപങ്ങളെ ഇറക്കുമതി നയത്തിലെ സൗജന്യം എന്ന വിഭാഗത്തിൽനിന്ന് ‘നിയന്ത്രിത വിഭാഗ’ത്തിലേക്ക് മാറ്റി. പുതുക്കിയ നിയമപ്രകാരം 99.9 ശതമാനം ശുദ്ധതയുള്ള വെള്ളി, സെമി മാനുഫാക്‌ച്വേഡ്, പൊടിരൂപത്തിലുള്ള വെള്ളി എന്നിവ ഇനി ഇറക്കുമതി ചെയ്യണമെങ്കിൽ സർക്കാർ അനുമതി നിർബന്ധമാണ്.
ചില വിഭാഗത്തിൽപ്പെട്ട വെള്ളി ഇറക്കുമതിയെ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾക്ക് കീഴിലാക്കിയിട്ടുമുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഡിജിഎഫ്ടി)യാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വ്യാവസായികമായും നിക്ഷേപമായും ഉപയോഗിക്കുന്ന വെള്ളിയുടെ വിവിധ രൂപങ്ങൾ നിയന്ത്രണത്തിന് കീഴിൽ വരുന്നുണ്ട്. എന്നാൽ, സർക്കാരിന്റെ പുതിയ നീക്കത്തോടെ, സർക്കാരിൽനിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടിവരും. പുതിയ മാറ്റത്തോടെ സിൽവർ ബാറുകൾ, അൺറോട്ട് സിൽവർ, സെമി മാനുഫാക്‌ച്വേഡ് സിൽവർ, സിൽവർ പൗഡർ എന്നിവയുടെ ഇറക്കുമതി നിയന്ത്രിതവിഭാഗത്തിലാണ് വരുന്നത്.





