തിരുവനന്തപുരം: വാഹനാപകടകേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ്. അപകടസമയം മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയില്‍ സ്ഥിരീകരിച്ചു. കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാഫലത്തിലാണ് അദ്ദേഹം മദ്യപിച്ചില്ലെന്നു കണ്ടെത്തിയത്.
ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ചാണ് കുറ്റം ഒഴിവാക്കിയത്. നിലവിൽ ‘ഹിറ്റ് ആൻഡ് റൺ’ കേസ് മാത്രമാണ് മണിയൻ പിള്ള രാജുവിനെതിരെയുള്ളത്. ഫെബ്രുവരി അഞ്ചിന് രാത്രിയാണ് തിരുവനന്തപുരം വഴുതക്കാടുള്ള ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് റോഡിലേക്കിറങ്ങിയ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്കേറ്റത്. അപകടത്തിന് പിന്നാലെ അദ്ദേഹം കാർ നിർത്താതെ പോയിരുന്നു.
ഭയന്ന് പോയതിനാലാണ് താൻ കാർ നിർത്താതെ പോയതെന്നും ബൈക്ക് കാറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് അന്ന് മണിയൻപിള്ള രാജു പ്രതികരിച്ചത്. വിവാദമായതോടെ പിറ്റേദിവസം രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി ഹാജരായി. പിന്നീട് അറസ്റ്റും രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിട്ട് അയക്കുകയും ആയിരുന്നു





