പത്തനംതിട്ട: ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവികുഞ്ഞമ്മയുടെ പേര് റേഷൻ കാർഡില്‍ നിന്നും ഒഴിവാക്കി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തത് വീട്ടുടമയുടെ പരാതിയെ തുടര്‍ന്നാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍
സിപിഐക്കും എല്‍ഡിഎഫിനും ഇതുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല. ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. സമ്മതമില്ലാതെ വ്യാജമായി റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുടമ ജില്ലാ സപ്ലൈ ഓഫീസര്‍ക്കും റവന്യു അധികൃതര്‍ക്കും നല്‍കിയ പരാതി പരിശോധിച്ച് അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്.
മറ്റൊരു ജില്ലയില്‍ നിന്നും വന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ആ ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകണെന്നത് തിരഞ്ഞെടുപ്പ് ചട്ടമാണ്. വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തതും അതുവഴി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതും. ഇതിനെതിരെയാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്.
വസ്തുതകള്‍ ഇതായിരിക്കെ ഡിസിസി പ്രസിഡന്റ് നിലവാരമില്ലാത്ത ആരോപണങ്ങളണ് ഉന്നയിക്കുന്നത്. നിയമവ്യവസ്ഥകളോടുള്ള അവഹേളനമാണ് പ്രസ്താവനയിലുള്ളത്. ഡിസിസി പ്രസിഡന്റ് കുറച്ചുകൂടി വസ്തുതകള്‍ മനസിലാക്കി പ്രതികരിക്കണം. സിപിഐയില്‍ നിന്നും പുറത്തുപോയ ഒരാള്‍ക്ക് ഏത് പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന രീതി സിപിഐക്കില്ല. സിപിഐക്കും എല്‍ഡിഎഫിനും പങ്കില്ലാത്ത വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു.





