പത്തനംതിട്ട: ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ യോഗം സെപ്തംബര്‍ ആദ്യവാരം ചേരുമെന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍. പൈലറ്റ് പ്രൊജക്റ്റ് ആയി ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍ നടപ്പാക്കുമെന്ന് മഴക്കെടുതിയുമായി ബന്ധപ്പെട്ട സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
അടുത്ത കാലവര്‍ഷത്തിനു മുമ്പ് പദ്ധതി മാതൃകാപരമായി നടപ്പാക്കും. ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ അധ്യക്ഷനായിരുന്നു ജില്ല കലക്ടര്‍. ‘നമ്മുടെ കേരളം’ പോര്‍ട്ടലില്‍ തീര്‍പ്പാക്കാനുള്ള അപേക്ഷകളില്‍ അടിയന്തര നടപടി സ്വീകരിക്കും. സുബല പാര്‍ക്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭ സെക്രട്ടറി, ജില്ല പട്ടികജാതി വികസന ഓഫീസര്‍, ജില്ല നിര്‍മിതി കേന്ദ്രം പ്രൊജക്ട് ഓഫീസര്‍ എന്നിവര്‍ സംയുക്ത യോഗം ചേരും.
ശബരിമല മണ്ഡലകാലത്തിന് മുമ്പ് റിംഗ് റോഡ് സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാക്കും. അറന്തകുളങ്ങര, മുണ്ടപ്പള്ളി സര്‍ക്കാര്‍ എല്‍ പി സ്‌കൂളുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്ത യോഗം ചേരണമെന്നും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.
ശബരിമല തീര്‍ഥാടനത്തിന് മുമ്പ് പമ്പ- ചാലക്കയം വഴിയില്‍ തെരുവ് വിളക്ക് സ്ഥാപിച്ച് അപകട സാധ്യത കുറയ്ക്കണമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല നിര്‍ദേശിച്ചു. വൈദ്യുതി ലൈനുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ സോളാര്‍ വിളക്ക് സ്ഥാപിക്കുന്നത് പൂർത്തിയാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.





