തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര നാളെ തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 15ന് രാവിലെ 8.30ന് തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിര്‍വഹിക്കും. ഏഴ് വിഭാഗം ബസ്സുകളിലാണ് സൗജന്യയാത്ര ലഭിക്കുക. സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ്, ടൗണ്‍ ടു ടൗണ്‍ എന്നിവയിലാണ് സൗജന്യം ലഭിക്കുക.
സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ സര്‍വീസുകള്‍ മുതല്‍ മുകളിലോട്ടുള്ള മറ്റ് എല്ലാ സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍, ഉത്സവകാല സ്‌പെഷ്യല്‍ സര്‍വീസുകള്‍, വീക്ക് എന്‍ഡ് അഡീഷണല്‍ സര്‍വീസുകള്‍, ബി.റ്റി.സി സര്‍വീസുകള്‍, ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ എന്നിവയില്‍ സൗജന്യയാത്ര ലഭിക്കില്ല.
ആദ്യ സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു. 8.30ന് ശേഷമായിരിക്കും സ്ത്രീകള്‍ക്കു സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കുക. മുഖ്യമന്ത്രിയും മന്ത്രിയും ഉള്‍പ്പെടെ കുറച്ചു ദൂരം ആദ്യ സര്‍വീസില്‍ യാത്ര ചെയ്യും. പ്രത്യേകം കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ റജിസ്ട്രേഷനോ ഒന്നും ആവശ്യമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യം ലഭിക്കും.
ആദ്യഘട്ടത്തില്‍ 3125 ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കും. ഏകദേശം രണ്ടു കോടിയിലധികം രൂപ പ്രതിദിനം ഇതിനായി വേണ്ടിവരും. ചെലവുകള്‍ കൃത്യമായി അറിയാന്‍ എല്ലാ സ്ത്രീകള്‍ക്കും സീറോ ടിക്കറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.





