പത്തനംതിട്ട : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിന് കൈത്താങ്ങായി ആട്ടിൻകുട്ടിയെ നൽകുന്ന വേറിട്ട പദ്ധതിയുമായി കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ
പഠനച്ചെലവിനൊപ്പം കുടുംബത്തിന് വരുമാനമാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ പദ്ധതി നടപ്പാക്കുന്നത്.
ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള അർഹരായ കുട്ടികൾക്കാണ് ആട്ടിൻകുട്ടികളെ നൽകുന്നത്സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അധ്യാപകർ കണ്ടെത്തുന്ന തുകയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.
ആട്ടിൻകുട്ടിയെ ലഭിക്കുന്ന കുടുംബം ഒരു വർഷത്തിനുള്ളിൽ ഒരു പെൺആടിനെയോ അതിനെ വാങ്ങാനുള്ള തുകയോ സ്കൂളിന് തിരികെ നൽകണമെന്നാണ് വ്യവസ്ഥ. ഇതുവഴി മറ്റൊരു കുട്ടിക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം
2023ൽ പത്ത് കുട്ടികൾക്ക് ആട്ടിൻകുട്ടികളെ നൽകിയാണ് പദ്ധതി ആരംഭിച്ചത്. മൂന്ന് വർഷത്തിനിടെ ഏകദേശം 30 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. അധ്യാപകർ കുട്ടികളുടെ വീടുകളിലെത്തി കുടുംബസാഹചര്യം മനസിലാക്കിയ ശേഷമാണ് അർഹരായവരെ കണ്ടെത്തുന്നത്.ഇത്തവണ മുതൽ ആവശ്യപ്പെട്ട് എത്തുന്ന അർഹരായ കുട്ടികൾക്കും ആടിനെ നൽകുന്നുണ്ട്.
അട്ടത്തോട്, മഞ്ഞത്തോട് ആദിവാസി ഉന്നതികളിൽ നിന്നുള്ള 182 വിദ്യാർത്ഥികൾ ഉൾപ്പെടെ പഠിക്കുന്ന സ്കൂളാണ് കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ. രക്ഷിതാക്കളെയും സ്കൂളിനൊപ്പം ചേർത്തുനിർത്താൻ ആവിഷ്കരിച്ച ‘ഞങ്ങളുണ്ടൊപ്പം’ പദ്ധതിയുടെ ഭാഗമായാണ് ആടുവിതരണവും മറ്റ് ഉപജീവന പദ്ധതികളും നടപ്പാക്കുന്നത്.
ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം, സൗജന്യ ഇൻകുബേറ്റർ വിതരണം, രക്ഷിതാക്കൾക്ക് എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.വിദ്യാഭ്യാസത്തോടൊപ്പം കുടുംബത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുന്ന കിസുമം സ്കൂളിന്റെ മാതൃകാപരമായ ഇടപെടലാണ് ആട്ടിൻകുട്ടി വിതരണ പദ്ധതി.





