തിരുവനന്തപുരം : വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുന:രധിവാസ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി അഞ്ച് കോടിയിലധികം രൂപയുടെ അധിക ഫണ്ട് അനുവദിക്കും.
കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും. കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകും. നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുന്നതിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്ന് എക്‌സ്‌പോർട്ട്-ഇംപോർട്ട് (EXIM) ചരക്ക് നീക്കം ആഗസ്റ്റ് 18ന് ആരംഭിക്കും.വിഴിഞ്ഞം തുറമുഖത്തെ അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റ അപേക്ഷ പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി ഓരോ മിനിറ്റും നിർണായകമാക്കി പ്രവർത്തിക്കുന്ന പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്ഒപി) അടിയന്തരമായി തയ്യാറാക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകി. പി.എം.എ.വൈ അർബൻ 2.0 പദ്ധതി നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ധാരണാപത്രം ഒപ്പിടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025-26 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾക്കും അനുമതി നൽകി. സർക്കാർ ജീവനക്കാർക്ക് സാധാരണയായി നൽകിവരുന്ന ഉത്സവ ആനുകൂല്യങ്ങൾ നൽകുമെന്നും ജീവനക്കാർക്കുള്ള മെഡിസെപ് പദ്ധതി പുനഃക്രമീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സർക്കാരിനെതിരായ വാർത്തകൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ മെറ്റ നീക്കം ചെയ്യുന്നു എന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു.പ്രിയദർശിനി പദ്ധതിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പി.എച്ച്.ഡി, പി.എസ്.സി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഗൗരവമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.





