ശബരിമല : ശക്തമായ മഴയിലും ശരണമന്ത്രങ്ങളെ സാക്ഷി നിർത്തി ശബരിമലയിൽ നിറപുത്തരി ആഘോഷം നടന്നു. ഇന്ന് രാവിലെ 5.30ന് പതിനെട്ടാംപടിയിൽ നിന്ന് ചടങ്ങുകൾക്ക് തുടക്കമായി. മേൽശാന്തി ഇ.ഡി. പ്രശാന്ത് പോറ്റി നെൽക്കതിരുകൾ ശിരസ്സിലേറ്റി ശ്രീകോവിലിന് പ്രദക്ഷിണം വച്ച് സമീപത്തെ മണ്ഡപത്തിൽ എത്തിച്ചു.
തുടർന്ന് പൂജകൾ നടത്തിയ ശേഷം കതിരുകൾ ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോയി. പുജകൾക്ക് ശേഷം നെൽകതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ കെ.രാജു, പി.ഡി. സന്തോഷ് കുമാർ, ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാർ എന്നിവരും സന്നിഹിതരായി.
നാടിൻ്റെ ഐശ്വര്യത്തിനും കാർഷിക സമ്യദ്ധിക്കും വേണ്ടിയാണ് ശബരി മലയിൽ നിറപുത്തരി ആഘോഷിക്കുന്നത്. മഴയെ അവഗണിച്ച് നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. സന്നിധാനത്ത് ഇന്ന് രാവിലെയും മഴ തുടർന്നിരുന്നു. രാവിലെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിട്ടില്ല. ശബരിമല പാതയിൽ നിലയ്ക്കലിനും അട്ടത്തോടിനും മധ്യേ വലിയ വളവിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഏറെ നേരം കഴിഞ്ഞാണ് ഗതാഗതം പുന:സ്ഥാപിച്ചത്





