തിരുവനന്തപുരം: ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസമേകി ബംഗളൂരു–എറണാകുളം വന്ദേഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലെ എട്ട് കോച്ചുകളിൽനിന്ന് 16 കോച്ചുകളായാണ് എണ്ണം ഉയർത്തിയത്. തിങ്കളാഴ്ച മുതൽ പുതിയ ക്രമീകരണത്തോടെ സർവീസ് ആരംഭിക്കും.
വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ബംഗളൂരു–എറണാകുളം വന്ദേഭാരത് സർവീസ് ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തിരക്കേറിയ സർവീസായി ഇത് മാറി.
ഓണക്കാലത്ത് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് പുതിയ തീരുമാനം ഏറെ ആശ്വാസമാകും. കോച്ചുകളുടെ എണ്ണം 16 ആക്കുന്നതോടെ ആകെ സീറ്റുകളുടെ എണ്ണം 530ൽ നിന്ന് 1,128 ആയി ഉയരും. ഇതോടെ 598 അധിക സീറ്റുകൾ ലഭിക്കും. ചെയർ കാറിൽ ഭക്ഷണം ഉൾപ്പെടെ 1,670 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 3,030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.





