തിരുവനന്തപുരം : പൊലീസ് സ്റ്റേഷനുകളിൽ ലാത്തിയ്ക്ക് ഒപ്പം ഇനി മുതൽ ചൂലും കരുതണം.സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ രണ്ടാം ശനിയാഴ്ച ‘ശുചിത്വദിനം’ ആയി ആചരിക്കാൻ എഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
രണ്ടാം ശനിയാഴ്ചകളിൽ പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും വിപുലമായ രീതിയിൽ ശുചീകരണ, പരിപാലന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് പ്രധാന നിർദ്ദേശം.സ്റ്റേഷനുകളിൽ കുന്നുകൂടി കിടക്കുന്നതും കേടുപാടുകൾ സംഭവിച്ചതുമായ പഴയ സാധനങ്ങൾ വകുപ്പുതല നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നീക്കം ചെയ്യണം.
മഴക്കാലം കണക്കിലെടുത്ത് പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനായി കൃത്യമായ ഡ്രെയിനേജ് (ഓട) സംവിധാനങ്ങളും അറ്റകുറ്റപ്പണികളും ഉറപ്പാക്കണം. കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദവും വൃത്തിയുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സ്റ്റേഷൻ വളപ്പിലെ കാടുവെട്ടിത്തെളിക്കുക, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക, പിടിച്ചെടുത്ത വാഹനങ്ങളുടെ ക്രമീകരണം, കേസുകളിൽപ്പെട്ട് പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന വാഹനങ്ങൾ നിയമപരമായ നടപടികൾ പൂർത്തിയാക്കി ലേലം ചെയ്യുകയോ കൃത്യമായി ഒതുക്കി ഇടുകയോ ചെയ്യുക.
സ്റ്റേഷനിലെ പഴയതും ആവശ്യമില്ലാത്തതുമായ ഫയലുകൾ തരംതിരിച്ച് മാറ്റുകയും, പ്രധാനപ്പെട്ട രേഖകൾ പെട്ടെന്ന് കണ്ടെത്താൻ പാകത്തിൽ റെക്കോർഡ് റൂമുകൾ ക്രമീകരിക്കുകയും ചെയ്യുക.സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യം, കുടിവെള്ളം, വൃത്തിയുള്ള ശുചിമുറികൾ എന്നിവ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കും ഡിവൈഎസ്പിമാർക്കും പ്രത്യേക ചുമതല നൽകി. അവർ സ്റ്റേഷനുകളിൽ നേരിട്ടെത്തി പുരോഗതി വിലയിരുത്താനും നിർദ്ദേശത്തിൽ പറയുന്നു.





