പന്തളം : പഴുത്തുപുഴുവരിച്ച മുറിവും പേറി പെട്ടിഓട്ടോ സ്റ്റാൻഡിലെ തണുത്ത കടത്തിണ്ണയിൽ 20 നാൾ കിടന്ന വയോധികന് സ്നേഹത്തണലൊരുക്കി പന്തളം ജനമൈത്രി പോലീസും കിടങ്ങന്നൂർ കരുണാലയവും. ബന്ധുക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ആരുമില്ലാതെ കടത്തിണ്ണയിൽ കഴിയേണ്ടിവന്ന 62-കാരനാണ് പന്തളം ജനമൈത്രി പോലീസിന്റെയും കരുണാലയം അമ്മവീടിന്റെയും ഇടപെടലിലൂടെ തുണ ലഭിച്ചത്.
കുളനട മാന്തുക മേലേതിൽ വീട്ടിൽ നാരായണപിള്ളയുടെ മകൻ ഗോപകുമാറാണ് കഴിഞ്ഞ 20 ദിവസമായി ഭക്ഷണവും മരുന്നും ആശ്രയവുമില്ലാതെ മരണവക്ത്രത്തിൽ കഴിച്ചുകൂട്ടിയത്.കുളനട മാർക്കറ്റിലെ പെട്ടി ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള കടത്തിണ്ണയായിരുന്നു ഇദ്ദേഹത്തിന്റെ താവളം.
ഇടതുകാലിലുണ്ടായ വലിയ മുറിവ് പഴുത്ത് പുഴുവരിച്ച നിലയിലായിട്ടും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായിരുന്നില്ല.വേദനകൊണ്ട് പുളയുന്ന ഇദ്ദേഹത്തിന്റെ ദയനീയ അവസ്ഥ ശ്രദ്ധയിൽപ്പെട്ട പ്രാദേശിക വാർഡംഗമാണ് വിവരം പന്തളം ജനമൈത്രി പോലീസിനെ അറിയിക്കുന്നത്.
വാർത്തയറിഞ്ഞ ഉടൻ പന്തളം എസ്.എച്ച്.ഒ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് ഗോപകുമാറിന്റെ ബന്ധുക്കളെ കണ്ടെത്തി സംരക്ഷണച്ചുമതല ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. ബന്ധുക്കൾ കൈയൊഴിഞ്ഞെങ്കിലും കാക്കിക്കുള്ളിലെ കരുണ കാണിക്കാൻ ജനമൈത്രി പോലീസ് മടിച്ചില്ല.
തുടർന്ന് പോലീസ് ഉടൻതന്നെ കിടങ്ങന്നൂരിലെ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റു’മായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് സുരക്ഷിതമായ അഭയമൊരുക്കുകയായിരുന്നു. ജനമൈത്രി ബീറ്റ് ഓഫീസർ എസ്. അൻവർഷ, എ.എസ്.ഐമാരായ മഞ്ചു മോൾ, ബീന എന്നിവരുടെ നേതൃത്വത്തിൽ ഗോപകുമാറിനെ അഗതിമന്ദിരത്തിലേക്ക് മാറ്റി. കരുണാലയം ഭാരവാഹികളായ അബ്ദുൽ അസീസും ധന്യയും ചേര്‍ന്ന് ഇദ്ദേഹത്തിന്റെ ചികിത്സയും തുടർന്നുള്ള മുഴുവൻ സംരക്ഷണച്ചുമതലയും ഏറ്റെടുത്തു.





