പത്തനംതിട്ട: വെള്ളപ്പൊക്കം കുറഞ്ഞ് വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മടങ്ങിച്ചെല്ലുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധരും ദുരന്തനിവാരണ വകുപ്പ് അധികൃതരും പറയുന്നു. വെള്ളം ഇറങ്ങിയാലുടന്‍ തിരക്കിട്ട് വീടുകളിലോ കടകളിലോ പ്രവേശിക്കുന്നത് അപകടകരമായേക്കാം.
വൈദ്യുതി-പാചകവാതക ചോര്‍ച്ച, കെട്ടിടങ്ങളുടെ ബലക്ഷയം, വിഷജന്തുക്കളുടെ സാന്നിധ്യം തുടങ്ങി ഒട്ടേറെ അപകട സാധ്യതകളാണ് പ്രളയശേഷം കാത്തിരിക്കുന്നത്. വീടുകളിലോ കടകളിലോ പ്രവേശിക്കുന്നതിനുമുമ്പ് വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വയറിങും വൈദ്യുതോപകരണങ്ങളും പരിശോധിക്കാന്‍ ഇലക്ട്രീഷ്യന്റെ സഹായം തേടുന്നതാണ് സുരക്ഷിതം.
കെട്ടിടത്തിന് വിള്ളലുകളോ ചുമരുകള്‍ക്ക് ബലക്ഷയമോ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണം. പാചകവാതക സിലിണ്ടറുകളിലോ ഇതിന്റെ കുഴലുകളിലോ ചോര്‍ച്ചയില്ലെന്നും പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.





