ആറന്മുള: വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും പൂർണ്ണമായി ആലപിക്കുന്നതിനെച്ചൊല്ലി സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കെ, ആറന്മുള ഉത്രട്ടാതി ജലോത്സവ വേദിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് ശ്രദ്ധേയമായി.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുത്ത ഔദ്യോഗിക ഉദ്ഘാടന വേദിയിലാണ് വന്ദേമാതരത്തിന്റെ മുഴുവൻ ചരണങ്ങളും കൃത്യമായി ആലപിക്കപ്പെട്ടത്.വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കുന്നതിൽ സംസ്ഥാന സർക്കാരിനുള്ള വിയോജിപ്പുകൾ പൊതുചർച്ചയായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലസേചന മന്ത്രി മോൻസ് ജോസഫ്, ആറന്മുള എം.എൽ.എ. അബിൻ വർക്കി എന്നിവർ വേദിയിലിരിക്കെയാണ് ഗാനം പൂർണ്ണമായി മുഴങ്ങിയത്.പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബശിവൻ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കപ്പെട്ടത് രാഷ്ട്രീയ-മാധ്യമ വൃത്തങ്ങളിൽ ചർച്ചയായി മാറിയിട്ടുണ്ട്.





