ചെന്നൈ : അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ചെന്നൈ പൊലീസിനും കമ്മീഷണർക്കും അണ്ണാ സർവകലാശാലയ്‌ക്കുമെതിരെ രൂക്ഷമായ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് കോടതി വിമർശിച്ചു. എഫ്ഐആറിലെ ഭാഷ ഇരയെ കുറ്റപ്പെടുത്തുന്നതു പോലെയാണെന്നും ഒരു പ്രതി മാത്രമെന്ന കമ്മിഷണറുടെ പ്രസ്താവന മുൻവിധി സൃഷ്ടിക്കുമെന്നും കോടതി വിമർശിച്ചു.
കേസിൽ അന്വേഷണത്തിന് മൂന്നു മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. കേസിന്റെ എഫ്ഐആർ ചോർന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കണം.FIR ചോർച്ചയിൽ ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം.വിദ്യാർഥിനിയുടെ പഠനച്ചെലവ് സർവകലാശാല ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ കമ്മീഷണർ വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.