പത്തനംതിട്ട : സ്ത്രീകൾക്ക് കെ എസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിച്ചതോടെ പട്ടണ – ഗ്രാമ വ്യത്യാസമില്ലാതെ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞതായി സ്വകാര്യ ബസുടമകൾ.
1500 മുതൽ 3000 രൂപ വരെയാണ് സ്വകാര്യ ബസുകളുടെ പ്രതിദിന നഷ്‌ടം. റോഡ് നികുതി ഇനത്തിൽ സംസ്ഥാന സർക്കാർ ബജറ്റിൽ 50% നികുതി കുറച്ച ആനുകൂല്യത്തിൽ ബസ് ഉടമയ്ക്ക് കുറഞ്ഞു കിട്ടുന്നത് ഒരു ദിവസം 110 രൂപ മാത്രമാണെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മനോജ് മാധവശേരിൽ പറഞ്ഞു.
ഇതിന് പുറമെ ആണ് ഡീസൽ വില വർദ്ധനയും ഇരുട്ടടിയായത്. കെഎസ്ആർടിസി സർവീസ് നടത്താത്ത ഉൾപ്രദേശങ്ങളിൽ നിന്ന് മാത്രമാണ് സ്വകാര്യ ബസുകൾക്ക് ഇപ്പോൾ വരുമാനം ലഭിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ നിന്ന് സ്ത്രീകൾ സ്വകാര്യ ബസുകളിൽ കയറി പ്രധാന റോഡുകളിൽ ഇറങ്ങി കെ എസ് ആർടിസി ബസുകളിൽ സൗജന്യ യാത്ര ചെയ്യുന്നതും പതിവായിട്ടുണ്ട്.
റോഡ് നികുതി ഇനത്തിൽ ഒരു ബസ് ശരാശരി 25000- 30000രൂപ വരെയാണ് ത്രൈമാസ നികുതി അടയ്ക്കുന്നത് . ഒരു മാസം 9000 രൂപ വരെ നികുതി ഒടുക്കാൻ നീക്കി വയ്ക്കണം ഇത് വളരെ ബുദ്ധിമുട്ട് നേരിടുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.





