തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭ സമൂഹത്തിന്റെ മാനവ ശാക്തീകരണത്തിന് കാവലായി നിലകൊള്ളുന്ന ആത്മീയ സ്രോതസ്സെന്ന് എക്സൈസ് വകുപ്പ് മന്ത്രി അഡ്വ എം ലിജു. സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധദിനാചാരണവും, ഗാർഡിയൻസ് സന്നദ്ധ സംഘടനയുടെ രൂപീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യത്തിനും ലഹരിക്കുമെതിരെയുള്ള പോരാട്ടത്തിൽ സർക്കാർ വീര്യം കുറയ്ക്കരുതെന്നും സർക്കാരിന്റെ മദ്യനയം സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ സമീപനം സ്വാഗതാർഹമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രതികരിച്ചു.
സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് സഭയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ലഹരി വിരുദ്ധ സമിതി അധ്യക്ഷൻ യൂഹാനോൻ മാർ പോളീകാർപ്പോസ് മെത്രാപ്പോലീത്താ പ്രഖ്യാപിച്ചു. ലഹരിക്കെതിരായ ഗാർഡിയൻസ് സന്നദ്ധ സേനയിൽ അംഗങ്ങളായവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
ഫാ. സജി മേക്കാട്ട്, അലക്സ് മണപ്പുറത്ത്, ഡോ. റോബിൻ പി മാത്യു, ഫാ മാത്യു നൈനാൻ, ഫാ. സന്തോഷ് വി ജോർജ്, ഫാ. ജോസ് എം ഡാനിയേൽ, മാമച്ചൻ മുട്ടേൽ, ഒ. അച്ചൻകുഞ്ഞ്. ജോൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു.





