പത്തനംതിട്ട : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്ന കുമ്പഴ ജംഗ്ഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അബിൻ വർക്കി എം എൽ എയുടെ നേതൃത്യത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
കുമ്പഴ ജംഗ്ഷനിൽ ട്രാഫിക് ലൈറ്റുകളും ദിശാ സൂചികകളും കെ എസ് ടി പി അധികൃതർ സ്ഥാപിക്കാത്തതിൽ വ്യാപാരികളും നാട്ടുകാരും എം എൽ എയെ പ്രതിഷേധം അറിയിച്ചു. സംസ്ഥാന പാത നിർമ്മാണത്തിന് ഒപ്പം ജംഗ്ഷനിൽ ആവശ്യമായ സുരക്ഷാ ക്രമീകരണം കെ എസ് ടി പി ഒരുക്കിയില്ലെന്നും ആക്ഷേപമുയർന്നു. വാഹനാപകടങ്ങൾ ദിനംപ്രതി വർധിക്കുന്നതിൻ്റെ കാരണമിതാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി.
കുമ്പഴ ഇംഗ്ഷനിൽ ടൈമർ സംവിധാനമുള്ള ആധുനിക സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയും യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന ബോർഡുകൾ നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വ്യാപാരി സംഘടനാ പ്രതിനിധികളും കുമ്പഴ വികസന സമിതി ഭാരവാഹികളും എംഎൽഎയോട് അഭിപ്രായങ്ങൾ പങ്കുവച്ചു.
കാലതാമസമില്ലാതെ കുമ്പഴയിൽ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുമെന്ന് എം എൽ എ ഉറപ്പു നൽകി. കുമ്പഴയിൽ നിരന്തരം അപകടം നടക്കുന്നതു സംബന്ധിച്ച് ദേശം ന്യൂസ് ഇന്നലെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.





