ആറന്മുള: പമ്പാനദിയുടെ ഓളപ്പരപ്പിൽ ഭക്തിയും പാരമ്പര്യവും തുഴയെറിഞ്ഞ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം. പതിനായിരക്കണക്കിന് ഭക്തരെയും കാണികളെയും സാക്ഷിനിർത്തി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വർണ്ണശബളമായ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ജാതി-മത ഭേദമന്യേ നാട് ഒന്നിച്ചുചേരുന്ന ആറന്മുള വള്ളംകളി മാനവികതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ഉദാത്ത മാതൃകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
സത്രക്കടവിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ മുഖ്യാതിഥിയായി. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലസേചന മന്ത്രി മോൻസ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, അബിൻ വർക്കി എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബശിവൻ അധ്യക്ഷത വഹിച്ചു.
വിവിധ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കരനാഥന്മാരും വേദിയിൽ സന്നിഹിതരായിരുന്നു.ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തതോടെ വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ താളമൊപ്പിച്ച് എ, ബി ബാച്ചുകളിലായി പള്ളിയോടങ്ങൾ പമ്പയിലൂടെ തുഴയെറിഞ്ഞു നീങ്ങി. അലങ്കരിച്ച അമരവും അണിയവുമായി എത്തിയ പള്ളിയോടങ്ങളെ ഇരുകരകളിലും തടിച്ചുകൂടിയ ജനാവലി ആർപ്പുവിളികളോടെയും വായ്ക്കുരവകളോടെയും എതിരേറ്റു. ജലഘോഷയാത്രയ്ക്ക് പിന്നാലെ ആവേശകരമായ മത്സരവള്ളംകളി ആരംഭിച്ചു





