കോഴഞ്ചേരി: വഞ്ചിപ്പാട്ടും ദേവസ്തുതികളും ഉയർന്ന അന്തരീക്ഷത്തിൽ മൂക്കന്നൂർ പള്ളിയോട നിർമ്മാണത്തിനായി ഉളി കുത്തി. പമ്പാ തീരത്ത് മഹാദേവ ക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ മാലിപ്പുരയിൽ നടന്ന ചടങ്ങിൽ ആറൻമുള പള്ളിയോട സേവാ സംഘം ഭാരവാഹികളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. രാവിലെ ക്ഷേത്ര മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി ശ്രീകോവിലിനുള്ളിൽ നിന്നും ദീപം പകർന്ന് ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.
തുടർന്ന് കരയിലെ മൂത്താചാരിയേയും പള്ളിയോട ശിൽപ്പിയേയും പൊന്നാടയണിച്ച് വഞ്ചിപ്പാട്ടിൻ്റെ അകമ്പടിയോടെ ക്ഷേത്രം വലം വെച്ച് മാലിപ്പുരയിലേക്ക് ആനയിച്ചു. പള്ളിയോട നിർമ്മാണത്തിനായി മാലിപ്പുരയിലെ താമരത്തിൽ വെച്ചിട്ടുള്ള ആഞ്ഞിലിത്തടിയിൽ മൂത്താചാരി സോമിയ ശൈലത്തിൽ എം.ആർ.മോഹനൻ ആചാരി ആദ്യ ഉളി കുത്തി. തുടർന്ന് ശിൽപ്പി അയിരൂർ സതീഷ് ആചാരിയുടെ നേതൃത്വത്തിൽ പള്ളിയോട നിർമ്മാണം ആരംഭിച്ചു.
പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിൻ്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലിമേൽ എക്സിക്കുട്ടീവ് കമ്മറ്റി അംഗങ്ങളായ ബി. കൃഷ്ണകുമാർ, അനൂപ് ഉണ്ണികൃഷ്ണൻ, കെ.ആർ.സന്തോഷ്, രഘുനാഥൻ.ഡി തുടങ്ങിയവർ പങ്കെടുത്തു.
വിനു കുമാർ, ശ്രീരാജ് തടത്തിൽ, വിഷ്ണു വി നായർ, പി .പ്രശാന്ത് ലാൽ, വി . കെ. സജി കുമാർ, എ, പി. വിജയകുമാർ, പ്രവീൺ കൃഷ്ണ, പ്രസാദ് മൂക്കന്നൂർ, സി.ആർ. രഘുനാഥൻ നായർ, അജയഘോഷ്, രതീഷ്, വരുൺ വി പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. കെ.വി. സാംബദേവൻ നേതൃത്വം നൽകുന്ന ആറൻമുള പള്ളിയോട സേവാ സംഘം പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു പുതിയ കരയിൽ പള്ളിയോട നിർമ്മാണത്തിന് അനുമതി നൽകിയത്.





