ആറന്മുള: പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 55 ദിവസമായി തെക്കേടത്തില്ലം സദ്യാലയത്തിൽ നടന്നുവന്ന ആറന്മുള വള്ളസദ്യയ്ക്ക് (സ്പെഷ്യൽ പാസ്) സമാപനമായി. ദിവസം 360 മുതൽ 390 പേർക്കാണ് സദ്യ ഒരുക്കിയത്. വെള്ളപ്പൊക്കം മൂലം സദ്യ കഴിക്കാൻ സാധിക്കാത്തവർക്കായി മൂന്ന് ദിവസം 1400 ഓളം പേർക്ക് പ്രത്യേക സദ്യാലയത്തിൽ സദ്യ നൽകി.
വഞ്ചിപ്പാട്ടും വെച്ചൊരുക്കും പാടി ചോദിക്കുന്ന വിഭവങ്ങൾ വിളമ്പിയും സമയ കൃത്യതയോടെ എല്ലാവർക്കും സദ്യ നൽകിയതിൻ്റെ ചാരിതാർഥ്യത്തിലാണ് സംഘാടകർ. അടുത്തവർഷം വീണ്ടും എത്താം എന്നറിയിച്ച് സംതൃപ്തിയോടെ വന്നവർ മടങ്ങി. അസൗകര്യം മൂലം സദ്യ കഴിക്കാൻ സാധിക്കാത്തവർക്ക് പണം മടക്കി നൽകിയിരുന്നു. ഉച്ചയ്ക്ക് 12 മുതൽ 2 വരെ സദ്യ നൽകി. സദ്യ ഉണ്ണാൻ എത്തിയവർക്ക് എല്ലാ സൗകര്യവും പള്ളിയോട സേവാസംഘം ഒരുക്കിയിരുന്നു.
സ്പെഷ്യൽ പാസ് കൺവീനർ വിജയകുമാർ ചുങ്കത്തിൽ, ജോയിൻ കൺവീനർ ഹരീഷ് കുമാർ മാലക്കര, മോഹൻജി നായർ, ബാലൻ ചിറയറമ്പ്, സുധീർകുമാർ പി കെ സി ജി പ്രദീപ്കുമാർ എന്നിവരാണ് നേതൃത്വം നൽകിയത്





