കാസർഗോഡ് : കാസർഗോഡ് തൃക്കരിപ്പൂർ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്.പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28-കാരൻ എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് 16 വയസ്സുകാരിയെ വിവാഹം കഴിച്ച സംഭവത്തിലാണ് നടപടി.
വരൻ ഷാബിർ ഷെയ്ഖ്, പെൺകുട്ടിയുടെ പിതാവ്, വിവാഹത്തിന് കാർമ്മികത്വം വഹിച്ച ഉസ്താദ് റഹ്മത്തുള്ള, പടന്ന ഗ്രാമപഞ്ചായത്ത് അംഗവും അഴീക്കൽ ജുമാ മസ്ജിദ് സെക്രട്ടറിയുമായ പി.കെ. താജുദ്ദീൻ എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഏപ്രിൽ 13നാണ് വിവാഹം നടന്നത്.
പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ട് സ്വന്തം മഹല്ല് കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ വിസമ്മതിച്ചിരുന്നു.ഇതിനാലാണ് വരന്റെ നാട്ടിൽ വിവാഹം നടന്നത്.നാട്ടുകാർ കാസർകോട് ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് ജില്ലാ ശിശു ക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്.





