തിരുവനന്തപുരം : കേരളത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നെന്ന പരാതിയെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് വ്യാപക പരിശോധന നടത്തി.
കൊച്ചിയിലെയും തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലെയും തിയേറ്ററുകളിലാണ് വെള്ളിയാഴ്ച സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മിന്നൽ പരിശോധനകൾ അരങ്ങേറിയത്. നിശ്ചിത അളവിൽ കുറവ് വരുത്തൽ, വിപണിവിലയേക്കാൾ ഉയർന്ന തുക ഈടാക്കൽ, ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താനായിരുന്നു പരിശോധന.
ഉപഭോക്താക്കൾ നേരിടുന്ന ഇത്തരം ചൂഷണങ്ങൾ തടയുന്നതിനാണ് ഈ നടപടിയെന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീയേറ്ററുകളിലെ ഭക്ഷണവിലയെച്ചൊല്ലിയുള്ള തർക്കം മുൻപും വലിയ വാർത്തയായിട്ടുള്ളതാണ്. 2019-ൽ സംസ്ഥാന സർക്കാർ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയായി വില നിശ്ചയിച്ചിരുന്നെങ്കിലും തിയേറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയായിരുന്നു.
ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും ഇതേ രീതിയിലുള്ള പ്രശ്നങ്ങൾ വിമാനത്താവളങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നലത്തെ പരിശോധനകളിൽ കണ്ടെത്തിയ കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും, ഇതിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യാഗസ്ഥർ വ്യക്തമാക്കി.





