കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചു .ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി അഞ്ജുവിന്റെയും കോഴിക്കോട് ചാത്തമംഗലം സ്വദേശി ബിനീഷിന്റെയും രണ്ടാമത്തെ കുഞ്ഞിന്റെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്.
2025 ജൂൺ 24ന് ആണു കോട്ടയം മെഡിക്കൽ കോളേജിൽ കുട്ടി ജനിച്ചത്.പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് രണ്ടാം ദിവസം എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ വച്ച് കുഞ്ഞിന്റെ വാരിയെല്ലിനു താഴെയായി വയറിന്റെ വലതുഭാഗത്ത് എന്തോ തറച്ചുനിൽക്കുന്നതു ശ്രദ്ധയിൽ പെട്ട രക്ഷിതാക്കൾ ഡോക്ടറെ അറിയിച്ചെങ്കിലും സ്കാനിങ് റിപ്പോർട്ടുകളിൽ കുഴപ്പമില്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്ന് ലഭിച്ചത്.
പിന്നീട് ഈ വർഷം ജൂലൈയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ എക്‌സ്റേ പരിശോധനയിൽ വാരിയെല്ലിനു താഴെയായി ഒടിഞ്ഞ സൂചിയുടെ ഭാഗം കണ്ടെത്തി. തുടർന്നു ശസ്ത്രക്രിയ നടത്തി സൂചി നീക്കം ചെയ്തു.





