പന്തളം : ആശ്രയമായി ആരും ഇല്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം പോലീസ്. തുമ്പമൺ ഗ്രാമപഞ്ചായത്തിലെ മാമ്പിലാലി മലപ്പുറം സെറ്റിൽമെൻ്റ് ഉന്നതിയിലെ നിരവത്ത് മേലേതിൽ പൊടിയമ്മ രാജപ്പൻ (60)നെയാണ് പന്തളം ജനമൈത്രി പോലീസ് ഏറ്റെടുത്ത് അഗതിമന്ദിരത്തിൽ എത്തിച്ചത്.
കഴിഞ്ഞ 5 വർഷമായി സ്ടോക്ക് വന്ന് കിടപ്പിലായിരുന്നു. അയൽവാസികളുടെ കരുണയിലായിരുന്നു കഴിഞ്ഞു വന്നിരുന്നത്. പരസഹായമില്ലാതെ തിരിയാൻ പോലും കഴിയാത്ത ഇവരുടെ ദുരവസ്ഥ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാണ് പന്തളം ജനമൈത്രി പോലീസിനെ അറിയിച്ചത്. പന്തളം എസ് എച്ച് ഒ വി സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് എത്തി സാന്ത്വന പരിചരണം ആവശ്യമായ ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി.
തുടർന്ന് കിടങ്ങന്നൂർ ഉള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ ബന്ധപ്പെടുകയും ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർ ഷ ,എഎസ്ഐമാരായ മഞ്ജു മോൾ,ബീന കെ എന്നിവരുടെ നേതൃത്വത്തിൽ തുമ്പമൺപഞ്ചായത്ത് പ്രസിഡൻറ് രാജേഷ് കുമാർ, വാർഡ് മെമ്പർമാരായ സാമുവൽ മാത്യു, അമ്പിളി കെകെ, ജനമൈത്രി സമിതി മെമ്പർ ഷൈനി ആശാവർക്കർമാർ കരുണാലയം മാനേജർ ധന്യ എന്നിവരുടെ സാന്നിധ്യത്തിൽ പൊടിയമ്മയുടെ സംരക്ഷണച്ചുമതല കിടങ്ങന്നൂർ കരുണാലയം അമ്മ വീട്ടിൽ ഏറ്റെടുത്തു.





