പത്തനംതിട്ട : കുമ്പഴ ജംഗ്ഷൻ അപകടക്കെണിയായി മാറുന്നു. മിക്ക ദിവസങ്ങളിലും ഇവിടെയും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഉന്നത നിലവാരത്തിൽ റോഡ് നവീകരിച്ചതിന് ശേഷമാണ് അപകടങ്ങളും ഇവിടെ വർധിക്കുന്നത്. ജംഗ്ഷനിലെ അനിയന്ത്രിതമായ ഗതാഗത മാർഗങ്ങളും അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസമാണ് പുളിമുക്ക് സ്വദേശിനിയായ വീട്ടമ്മ സ്‌കൂട്ടറിൽ വരുമ്പോൾ ടിപ്പർ ഇടിച്ച് മരിച്ചത്.
പുനലൂർ -മൂവാറ്റുപുഴ റോഡിലെ ഏറ്റവും തിരക്കേറിയ ഭാഗമാണ് കുമ്പഴ ജംഗ്ഷൻ. പ്രധാന പാതകൾ സംഗമിക്കുന്നതിനാൽ വലിയ രീതിയിലുള്ള ട്രാഫിക് കുരുക്കും ഇവിടെ പതിവാണ്. ടൗൺ പ്ലാനിങ് സ്കീമുകളും വിദഗ്ദ്ധ നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി കുമ്പഴ ജംക്ഷനിലെ അപകടാവസ്ഥ ഇല്ലാതാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ജംക്ഷനിൽ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ഒരു റൗണ്ട് എബൗട്ട് അല്ലെങ്കിൽ ഐലൻഡ് നിർമ്മിക്കുന്നത് വഴി വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും സുഗമമായ ഗതാഗതം ഉറപ്പാക്കാനും സാധിക്കും.
നാല് ഭാഗത്തുനിന്നും വാഹനങ്ങൾ എത്തുന്ന കുമ്പഴയിൽ ആധുനിക ട്രാഫിക് സിഗ്നൽ സംവിധാനം അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്.
ജംക്ഷനിലേക്ക് പ്രവേശിക്കുന്ന റോഡുകളിൽ റംബിൾ സ്ട്രിപ്പുകളും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും വേണം.
കുമ്പഴ ജംക്ഷനിൽ പല ഭാഗങ്ങളിലും കൃത്യമായ കാഴ്ചപരിധി ലഭ്യമല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡരികിലെ അനധികൃത പാർക്കിങ്, താൽക്കാലിക നിർമ്മാണങ്ങൾ എന്നിവ മാറ്റുക വഴി ഡ്രൈവർമാർക്ക് ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ സാധിക്കും.
കുമ്പഴയിൽ വലിയ ഹോൾസെയിൽ ഫിഷ് മാർക്കറ്റും മറ്റ് വ്യാപാര സ്ഥാപനങ്ങളും ഉള്ളതിനാൽ വലിയ ലോറികളും മറ്റ് വാഹനങ്ങളും റോഡരികിൽ പാർക്ക് ചെയ്യുന്നത് വലിയ ഗതാഗത തടസമാണ് സൃഷ്‌ടിക്കുന്നത്. ചരക്കിറക്കാനും കയറ്റാനും എത്തുന്ന വലിയ വാഹനങ്ങൾക്ക് റോഡിൽ തടസ്സമുണ്ടാക്കാത്ത രീതിയിൽ പ്രത്യേക പാർക്കിങ് ഏരിയ ഇവിടെ ഒരുക്കണം. നഗരസഭയാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്.
കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ വശങ്ങളിൽ വീതിയുള്ള ഫുട്പാത്തുകളും റോഡ് ക്രോസ്സ് ചെയ്യാൻ വ്യക്തമായ സീബ്രാലൈനുകളും സ്ഥാപിക്കണം. ശാസ്ത്രീയമായ ട്രാഫിക് പ്ലാനിംഗിലൂടെയും, പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൃത്യമായ നിരീക്ഷണത്തിലൂടെയും കുമ്പഴ ജംക്ഷനെ അപകടരഹിതമാക്കാൻ സാധിക്കുമെന്നാണ് ഇവിടുള്ള വ്യാപാരികളും പറയുന്നത്.





