പത്തനംതിട്ട: സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ടയിൽ ടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്.
സഹപാഠിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെ പരിചയം പുതുക്കിയ പ്രതി, വീട്ടിലെത്തി ബലംപ്രയോഗിച്ച് പീഡിപ്പിച്ചു എന്നാണ് എഫ്ഐആർ. തുടർന്ന് വിവാഹം കഴിക്കണമെന്നും ഗർഭിണിയാണെന്നും ആവശ്യപ്പെട്ടപ്പോൾ നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.
പരാതിക്കാരിയായ വീട്ടമ്മയും എസ്ഐയും സ്കൂൾ കാലഘട്ടത്തിൽ ഒന്നിച്ചു പഠിച്ചവരാണ്. ആ കാലത്തിനുശേഷം ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് യുവതിയുടെ വിവാഹം കഴിഞ്ഞു. ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവർക്ക് ഒരു മകളുമുണ്ട്.
കുറച്ചുനാളുകൾക്ക് മുൻപാണ് എസ്ഐ സോഷ്യൽമീഡിയയിലൂടെ പഴയ പരിചയം പുതുക്കി രംഗത്തെത്തിയത്. താനിട്ട പോസ്റ്റിനുള്ള പ്രതികരണമായിരുന്നു എസ്ഐയുടെ ആദ്യമെസേജെന്ന് യുവതി പറയുന്നു.
ഫോട്ടോ കൊള്ളാം എന്നൊക്കെ പറഞ്ഞാണ് അന്ന് യുവതിയുമായി ഇയാൾ സംസാരിച്ചു തുടങ്ങിയത്. പിന്നീടൊരു ദിവസം പെട്ടെന്ന് തന്റെ അനുവാദമില്ലാതെ എസ്ഐ വീട്ടിലേക്ക് വന്നുവെന്നും ലൈംഗിക അതിക്രമത്തിനു ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു.
അന്നുതാൻ സുഖമില്ലാതെ കിടക്കുന്ന സമയമായിരുന്നു. കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെ അന്ന് വാക്കേറ്റവും പ്രശ്നങ്ങളുമുണ്ടായി. മറ്റൊരു ദിവസം സമാനമായ രീതിയിൽ രാത്രി വീട്ടിലേക്ക് വന്ന് തന്നെ കടന്നുപിടിച്ച് ബലംപ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.
ഇതിനുപിന്നാലെ താൻ ഗർഭിണിയാണെന്ന് എസ്ഐയെ അറിയിച്ചപ്പോൾ നഗ്നദൃശ്യം കയ്യിലുണ്ടെന്നും ഭർത്താവിനു അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. കൂടാതെ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവം പുറത്തുവന്നതോടെ എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.





