ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം നടപ്പാക്കാൻ ഡൽഹി സർക്കാർ .ഡൽഹിയിലെ എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യണം .ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓൺലൈനായി നടത്താനാണ് സർക്കാർ നിർദേശം .ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും കുറയ്‌ക്കുന്നതിനായി ഡൽഹി സർക്കാരും എംസിഡിയും (MCD) ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തും.
സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോൾ പരിധി 20 ശതമാനം കുറച്ചു. അടുത്ത ആറ് മാസത്തേക്ക് പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങില്ല. സർക്കാർ ജീവനക്കാർക്കായി 29 കോളനികളിൽ നിന്ന് 58 പ്രത്യേക ബസുകൾ സർവീസ് നടത്തും. മന്ത്രിമാരോ സർക്കാർ ഉദ്യോഗസ്ഥരോ അടുത്ത ഒരുവർഷത്തേക്ക് വിദേശയാത്ര ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് മെട്രോ ദിനം, ആഴ്ചയിലൊരിക്കൽ നോ കാർ ദിനം എന്നിവ ആചരിക്കും.
ചെലവ് ചുരുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കുള്ള സുരക്ഷാ വാഹനവ്യൂഹം പകുതിയായി വെട്ടികുറയ്‌ക്കാൻ നിര്‍ദ്ദേശം നൽകിയിരുന്നു.കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുഖ്യമന്ത്രിമാരും അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചിരുന്നു.





