കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ക്രൈസ്തവ സമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരമെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ. ഓതറ ആശാഭവനിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ 78ാം ജൻമദിന ആഘോഷത്തിൽ ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 19ന് ജൻമദിനം ആഘോഷിക്കുന്ന മാർത്തോമ്മാ സഭാധ്യക്ഷനെ പരിശുദ്ധ കാതോലിക്കാ ബാവാ പൊന്നാട അണിയിച്ച് അശംസകൾ നേർന്നു. ഇരുവരും ചേർന്ന് ജൻമദിന കേക്ക് മുറിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഏവരുടെയും പ്രാർത്ഥന ഒപ്പമുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജൻമദിനത്തിന്റെ ഓർമ്മയ്ക്കായി ഇരുസഭാധ്യക്ഷൻമാരും ചേർന്ന് ചന്ദനത്തൈ നട്ടു.
മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, കുറിയാക്കോസ് മാർ ക്ലിമിസ് വലിയ മെത്രാപ്പോലീത്താ, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ജോസഫ് എം പുതുശേരി, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, കെ.സി.സി സെക്രട്ടറി പ്രകാശ് പി തോമസ്, പരുമല സെമിനാരി മാനേജർ ഫാ.എൽദോ ഏലിയാസ്, ആശാഭവൻ സുപ്പീരിയർ മദർ റെയ്ച്ചൽ, സെക്രട്ടറി സിസ്റ്റർ സെലിൻ എന്നിവർ പങ്കെടുത്തു.
പരിശുദ്ധ കാതോലിക്കാ ബാവായുടെ ജൻമദിനം പ്രമാണിച്ച് ആശാഭവനിലെ അന്തേവാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങി മത സാമുദായി സാംസ്ക്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജൻമദിന ആശംസകൾ നേർന്നു.






