ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതി അന്വേഷിക്കാൻ നാലംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസർ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സർജറി നടന്നത്. കോവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾക്കിടയിലാണ് ഈ ശസ്ത്രക്രിയ നടന്നതെന്ന് സൂപ്രണ്ട് ചൂണ്ടിക്കാട്ടി.
അതേസമയം ,സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സും ബിജെപിയും മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും ചേർന്ന് വാർത്താ സമ്മേളനം നടത്തുന്നതിനിടയിലേക്ക് ഇരച്ചു കയറി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ചികിത്സാപിഴവിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.






