തിരുവല്ല: വയലാറിന്റെ സ്മരണകളുണർത്തി “വയലാർ രാമവർമ്മ ഒരു കാവ്യജീവിതം” എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച 20 ന് നടക്കും. വൈകിട്ട് 4:30 ന് രാമൻചിറ മാതൃഭൂമി ബുക്സിൽ എഴുത്തുകാരൻ രാജീവ് പുലിയൂരുമായി ഡോ. ലിബൂസ് ജേക്കബ് എബ്രഹാമാണ് സംവദിക്കുന്നത്.
കവിത കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച അതുല്യ ഗാനരചയിതാവായ
വയലാര്‍ കടന്നുപോയിട്ട് അമ്പതു കൊല്ലം പിന്നിട്ടിട്ടും വയലാറിന്റെ വരികൾ കേൾക്കാതെ മലയാള മനസ് ഒരു ദിവസം പോലും കടന്നു പോകുന്നില്ല. അദ്ദേഹത്തിന്റെ ജീവിതവും വരികളിൽ നിറയുന്ന യുക്തിയും പ്രേമവും നിലപാടുകളുമെല്ലാം ഒപ്പിയെടുത്ത് ജീവചരിത്രകഥയാണ് പുസ്തകത്തിലുടെ രാജീവ് പുലിയൂര്‍ അവതരിപ്പിക്കുന്നത്.
പുന്നപ്രയിലെയും വയലാറിലെയും നാല്‍പ്പതുകളിലെ വിപ്ലവകാലം മുതൽ 1975 ഒക്ടോബര്‍ 27ന് അകാലത്തില്‍ മറയുന്നതുവരെയുമുള്ള വയലാര്‍ രാമവര്‍മ്മയുടെ ജീവകാലത്തെ സൂക്ഷ്മത്തില്‍ പിന്തുടരുകയാണ് രാജീവ് പുലിയൂര്‍. ഇങ്ങനെയൊരു ജീവചരിത്രകഥ വയലാറിനെക്കുറിച്ചെഴുതുന്നത് ഇതാദ്യമായാണ്. വയലാറിന്റെ കാവ്യജീവിതം ബയോഫിക്ഷന്‍ ശൈലിയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ജീവചരിത്രമാണിത്.





