കോഴഞ്ചേരി: കോഴഞ്ചേരി പുതിയ സമാന്തര പാലം ഈ മാസം തന്നെ ഗതാഗതത്തിനായി തുറന്നുകൊടുത്തേക്കും. പാലത്തിന്റെ അവസാനഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ ശ്രമം. എന്നാൽ ഉദ്ഘാടന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പുതിയ പാലത്തിന്റെ പ്രധാന നിർമാണ ജോലികൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. റോഡ് ടാറിങ് ഉൾപ്പെടെയുള്ള അവസാനഘട്ട ജോലികളാണ് ഇപ്പോൾ പ്രധാനമായും പൂർത്തിയാക്കാനുള്ളത്.തിരുവല്ല– കുമ്പഴ സംസ്ഥാനപാതയിൽ പമ്പാനദിക്ക് കുറുകെ നിലവിലെ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. 207.2 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.
നാല് സ്പാനുകൾ പമ്പാനദിയിലും മൂന്ന് സ്പാനുകൾ കരയിലുമായി ആകെ ഏഴ് സ്പാനുകളാണ് ഉള്ളത്. പദ്ധതിയുടെ ചെലവ് ഏകദേശം 20.58 കോടി രൂപയാണ്. പാലത്തിന്റെ ഇരുവശത്തും സമീപന റോഡുകളുണ്ട്. കോഴഞ്ചേരി ഭാഗത്ത് ഏകദേശം 90 മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിലാണ് സമീപന റോഡുകൾ. മാരാമൺ കൺവൻഷൻ നഗറിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി നടപ്പാതകളും ഒരുക്കുന്നുണ്ട്.
2018ൽ ആരംഭിച്ച പാലം നിർമാണം 2021ൽ പൂർത്തിയാക്കാനായിരുന്നു ആദ്യ ലക്ഷ്യം. ഫണ്ട് സംബന്ധമായ തർക്കങ്ങൾ, കരാറുകാരൻ പണി ഉപേക്ഷിച്ചത്, ടെൻഡർ നടപടികളിലെ തടസ്സങ്ങൾ, സ്ഥലമേറ്റെടുപ്പ് തുടങ്ങിയ കാരണങ്ങളാൽ പദ്ധതി പലതവണ വൈകുകയായിരുന്നു. 2026 മാർച്ചിൽ പാലത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അന്ന് പാലത്തിന്റെ മുഴുവൻ നിർമാണം പൂർത്തിയായിരുന്നില്ല.
തുടർന്ന് അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം മാത്രമാണ് നടത്തിയത്. ഇതിനെച്ചൊല്ലി രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു. ഇപ്പോൾ അവസാനഘട്ട ജോലികൾ പൂർത്തിയാക്കി ഈ സെപ്റ്റംബറിൽ തന്നെ പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പാലം തുറക്കുന്നതോടെ കോഴഞ്ചേരി ടൗണിൽ രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.





