കോട്ടയം: സ്വജീവനേക്കാൾ സഭയുടെ ജീവനാണ് വലുതെന്ന് പ്രഖ്യാപിച്ച ഉത്തമ ഇടയനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. ബാവായുടെ 5ാം ഓർമ്മപ്പെരുന്നാൾ ദിനത്തിൽ സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.
സമാധാനദൂതനും കാരുണ്യത്തിന്റെ പ്രതീകവുമായിരുന്നു ബാവാ. എക്യൂമെനിക്കൽ രംഗത്ത് ശോഭിച്ച അദ്ദേഹം ആഗോള സഭാധ്യക്ഷൻമാരുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ചുവെന്നും മലങ്കരസഭാധ്യക്ഷൻ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനിയിൽ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ പ്രധാനകാർമ്മികത്വം വഹിച്ചു.
ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. ഗീവർഗീസ് മാർ കൂറിലോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, സഖറിയാസ് മാർ അപ്രേം, സഖറിയാ മാർ സേവേറിയോസ് എന്നിവർ ഓർമ്മപ്പെരുന്നാളിന് നേതൃത്വം നൽകി.





