ന്യൂഡൽഹി : ജമ്മു കശ്മീരിലേക്ക് 800 ഓളം ഭീകരരെ കൂട്ടത്തോടെ നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും ഐഎസ്‌ഐയും സൈന്യവും കുറഞ്ഞത് 70 ഭീകര കേന്ദ്രങ്ങളെങ്കിലും വീണ്ടും സജീവമാക്കിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ ബുധനാഴ്ച വെളിപ്പെടുത്തി. ഇതേത്തുടർന്ന് അതിർത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷാ സേന ജാഗ്രത ശക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തിലും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും നിലവിലുള്ള ആഗോള ശ്രദ്ധ ഉപയോഗപ്പെടുത്തി നുഴഞ്ഞു കയറ്റ നീക്കമെന്നാണ് വിവരം. ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നത് അതിർത്തിക്കപ്പുറത്ത് കുറഞ്ഞത് 70 ലോഞ്ച്പാഡുകളെങ്കിലും സജീവമാണെന്നാണ്. അതിൽ ഏകദേശം 10 എണ്ണം അന്താരാഷ്ട്ര അതിർത്തിയിലും ബാക്കിയുള്ളവ നിയന്ത്രണ രേഖയിലും ഉൾപ്പെടുന്നു.
ഏകദേശം 800 ഭീകരർ നിലവിൽ നുഴഞ്ഞുകയറാൻ അവസരം കാത്തിരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അതിർത്തിയിലെ പരിശോധനകളും നിരീക്ഷണവും കർശനമാക്കാൻ കേന്ദ്ര ഏജൻസികൾ നിർദ്ദേശം നൽകി.





