തിരുവനന്തപുരം : ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എഡിജിപി പി. വിജയന് ക്ലീൻചീറ്റ് .പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി വിജയനെതിരെ അജിത് കുമാർ നൽകിയ റിപ്പോർട്ട് തള്ളി പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി.
പദ്ധതിയുടെ മറവിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് എഡിജിപി എം. ആർ. അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.പി വിജയനെതിരെ ഗുരുതര ആരോപണങ്ങളടക്കുന്ന റിപ്പോർട്ടാണ് ഹൈക്കോടതിയിൽ അജിത് കുമാർ നൽകിയത്.തുടർന്ന് സർക്കാർ തലത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
ആഭ്യന്തര സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുകളെത്തുടർന്നാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്. ശബരിമലയെ മാലിന്യമുക്തമായി നിലനിർത്തുന്നതിനായി പൊലീസ് നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം.





