പത്തനംതിട്ട : കേരളത്തിലേത് പോലെ അയൽ സംസ്ഥാനങ്ങളിലെയും മഴക്കുറവ് ജില്ലയിലെ ഓണ വിപണിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യത. കർണാടകയിലും തമിഴ്നാട്ടിലും ഉണ്ടാകുന്ന മഴക്കുറവ് ജില്ലയിൽ പൂക്കളുടെ വിപണിയെ ആണ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്.
ജില്ലയിലേക്ക് ആവശ്യമായ പൂക്കളായ മുല്ല, പിച്ചകം, റോസ്, ചെണ്ടുമല്ലി എന്നിവ വരുന്നത് തമിഴ്നാട്ടിലെ മധുര, ദിണ്ഡിഗൽ, തിരുനെൽവേലി, ഒസൂർ , കർണാടകയിലെ ഗുണ്ടൽപേട്ട, മൈസൂരു എന്നിവിടങ്ങളിൽ നിന്നുമാണ്. മഴ കുറയുമ്പോൾ ഇവിടങ്ങളിലെ ജലസേചനം തടസ്സപ്പെടുകയും പൂക്കളുടെ ഉൽപ്പാദനം കുത്തനെ ഇടിയുകയും ചെയ്യും. നിലവിലെ സ്ഥിതി ഇത്തരത്തിലാണെന്നാണ് ജില്ലയിലെ പൂക്കട ഉടമകൾ പറയുന്നത്.
വരൾച്ച കാരണം പൂക്കളുടെ വരവ് കുറയുമ്പോൾ, ലഭ്യമാകുന്നവയ്ക്ക് വിപണിയിൽ ആവശ്യക്കാർ കൂടുകയും ഇത് പൂക്കളുടെ വില സാധാരണയേക്കാൾ ഇരട്ടിയാകുകയും ചെയ്യും. കടുത്ത ചൂടും വെള്ളത്തിന്റെ അഭാവവും പൂക്കളുടെ വലിപ്പവും ഭംഗിയും കുറയ്ക്കാൻ സാധ്യതയുണ്ട്. കൂടാതെ പൂക്കൾ പെട്ടെന്ന് വാടിപ്പോകുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരു പോലെ തിരിച്ചടിയാണ് നൽകുക.
ഗുണ്ടൽപേട്ടയിൽ നിന്നെത്തുന്ന ചെണ്ടുമല്ലിയടക്കമുള്ള പുക്കൾക്ക് ജില്ലയിൽ നല്ല ഡിമാൻഡ് ആണ്. അവിടുത്തെ പൂക്കർഷകർ കർണാടകയിലെ ബീച്ചനഹള്ളി ഡാമിനെയാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്. ഡാമിൽ ഇപ്പോൾ വെള്ളമില്ലാത്ത സ്ഥിതിയാണ്. വെള്ളം നിറയണമെങ്കിൽ വയനാട്ടിലെ കബനീ നദിയിൽ നിന്നാണ് എത്തേണ്ടത്. വയനാട്ടിലും മഴ ഇല്ലാത്തതിനാൽ കബനീ നദിയിലും വെള്ളമില്ല. പൂക്കർഷകർ ഇക്കാരണത്താൽ വലയുകയാണ്. സ്‌പ്രിങ്കളർ രീതിയിൽ ഏതാനും പേർ മാത്രമേ ഗുണ്ടൽ പേട്ടയിൽ ഇപ്പോൾ പൂകൃഷി നടത്തുന്നുള്ളൂ എന്നാണ് വിവരം.
ഓണത്തിന് പൂക്കളം ഒരുക്കുന്നവരും മറ്റ് അലങ്കാരങ്ങൾ തയ്യാറാക്കുന്നവരും പൂക്കളുടെ ക്ഷാമത്താൽ വലയുമെന്നാണ് സൂചന. അയൽസംസ്ഥാനങ്ങളിലെ കടുത്ത മഴക്കുറവ് പൂക്കളുടെ ലഭ്യത കുറയ്ക്കുകയും ജില്ലയിലെ വിപണിയിൽ വലിയ വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യുമെന്നാണ് വിവരം.





