തിരുവനന്തപുരം : സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം ആയില്ല.ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ് പ്രധാന തർക്കം .ഉന്നതവിഭ്യാഭ്യാസം കോൺഗ്രസും പൊതുവിദ്യാഭ്യാസം ലീഗും ഏറ്റെടുക്കാനുമായിരുന്നു ധാരണ.ഉന്നതവിദ്യാഭ്യാസം നൽകുമ്പോൾ ഫിഷറീസ് വകുപ്പ് അധികമായി നൽകണമെന്നാണ് ലീഗിന്റെ ആവശ്യം.എന്നാൽ ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു.
ഫിഷറീസ് വകുപ്പ് ആ മേഖലയിലുള്ളവരെക്കുറിച്ച് അറിവും പരിചയവുമുള്ളവർക്ക് നൽകണമെന്ന ആവശ്യമാണ് ലത്തീൻ വിഭാഗം മുന്നോട്ടുവെച്ചിട്ടുള്ളത് .അതനുസരിച്ച് ഫിഷറീസ് ഷിബു ബേബി ജോണിനു നൽകിയാൽ അദ്ദേഹത്തിന് നിശ്ചയിച്ച വനംവകുപ്പ് മാറേണ്ടിവരും. ജലവിഭവവകുപ്പിനൊപ്പം രജിസ്‌ട്രേഷൻ വകുപ്പുകൂടി വേണമെന്ന ആവശ്യം കേരള കോൺഗ്രസും മുന്നോട്ടു വെക്കുന്നുണ്ട്. ഇത്തരത്തിലുള്ള തർക്കങ്ങൾ കാരണമാണ് വകുപ്പ് വിജ്ഞാപനം വൈകുന്നത്.





