കൊല്ലം: ഒറ്റ രാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് കടലില്‍ കാണാതായ ഗൗതമിനായുള്ള തെരച്ചിലിന് സഹായമേകി മാതാ അമൃതാനന്ദമയി മഠം. കൊല്ലം അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടിലാണ് നാവികസേനയുടെ രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമേകി അടിയന്തരമായി ഹെലിപാഡ് നിര്‍മാണം നടത്തിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും, ജില്ലാ കളക്ടറുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന്, മാതാ അമൃതാനന്ദമയീ ദേവിയുടെ നിര്‍ദേശപ്രകാരമാണ് ഈ അടിയന്തര പ്രവര്‍ത്തനം ആരംഭിച്ചത്. കടലില്‍ ശനി രാത്രി വൈകി നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന്, മാതാ അമൃതാനന്ദമയീ മഠത്തിലെയും അമൃത സര്‍വകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും രാത്രി മുഴുവന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു.
പണികൾ പൂർത്തിയാക്കി ഞായറാഴ്ച രാവിലെ ഹെലിപാഡ് സജ്ജമാക്കി നാവികസേനയ്‌ക്ക് കൈമാറി. കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്‌ക്കായുള്ള തെരച്ചില്‍ പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഇനി നാവികസേനയ്‌ക്കും കോസ്റ്റ് ഗാര്‍ഡിനും ഹെലിപാഡ് സഹായമാകും.





